Saturday 20 November 2010

അനാഥത്വത്തിലേക്ക് മടങ്ങുന്നവർ

ഒരിക്കലും മടങ്ങി വരാനാകാത്ത
നാളുകളിലേക്കാണ്‌ നമ്മൾ നടന്നകന്നത്
ഇനി
ഒരു ഉമ്മ കിട്ടാതെ
ഒരു വാക്കിനോ ഒരു വിളിക്കോ
തീര്‍ക്കാന്‍ കഴിയുന്ന അനാഥത്വം
പോലും പരിഹരിക്കപ്പെടാതെ പോകും.
ഒരു മഴ പൈതൊഴിയുന്നപോലെ
നമ്മുടെ സ്വാസ്ഥ്യങ്ങൾ
ഊർന്നു പോകും.

ജരാനരകളിൽ
വരാന്തയിലെ ചാരുകസലയിൽ
ഭൂതകാലത്തിലേക്ക്
കണ്ണുപായുമ്പോൾ
അറിയാതെ നരച്ച നേത്രങ്ങളിൽ
ഒരിറ്റു നീർ ഉറഞ്ഞുകൂടും
അപ്പോഴേക്കും നമുക്ക്
നമ്മെ തന്നെ നഷ്ടമായിരിക്കും
അന്ന്
എണ്ണവറ്റുന്ന വിളക്കില്‍
വെളിച്ചം ഊര്‍ന്നുപോകുമ്പോലെ
നമ്മുടെ കാഴ്ചയും ഇരുട്ടു മൂടും.
.

Friday 12 November 2010

കനല്‍‌പാടുകള്‍

കാതോര്‍ത്തു ഞാനിന്നും നിന്‍ മധുസ്വനത്തിനായ്
എന്നാത്മാവിന്‍ ലയത്തിനായ്.
താളം തെറ്റിയ പുഴയൊഴുക്കുപോലെ,
ധമനികളിലെ ചോരയോട്ടത്തിന്റെ ഓളം
നഷ്ടമായിരിക്കുന്നു ഇവന്.
ഈ വേര്‍പാടെനിക്കു താങ്ങുവതല്ലെന്നറിഞ്ഞാലും.

നീ പാതി പാടാതെപോയ പാട്ടിന്റെ ശീലുകള്‍ക്കായ്
കാതോര്‍ക്കുന്നു ഞാനിന്നും വൃഥാ.
മനസ്സിലെരിഞ്ഞമരുന്ന ചിതയിലെ കനലെടുത്ത്
വിരഹം കത്തുന്ന വാക്കുകളാല്‍
വരച്ചുകാണിച്ചതല്ലേ സ്വയം, എന്നിട്ടും
എന്തേ ഒരു വരി കുറിക്കാതെപോയി എനിക്കുവേണ്ടി നീ?.

മറവിക്കുമുന്നില്‍
തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ,
നിനക്കെന്നെ സ്നേഹിച്ചുകൂടെ?
പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,
നടന്നകലുന്ന വെളുത്തപാദങ്ങള്‍...
കാല്‍‌പാടുകള്‍ മഴവന്നു മായ്‌കും വരെ,
ചോര വാര്‍ന്നൊഴുകുന്നൊരെന്‍ സ്വപ്നങ്ങളുമായ്,
നീ എന്നിലേക്കണയുന്ന കാലത്തിനായ് കാത്തിരിക്കട്ടേ?

മുമ്പൊരിക്കൽ പ്രസിദ്ധീകരിച്ചത്